ഡ്രൈവിംഗ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്; 90 ശതമാനം പേർക്കും വിജയിക്കാനാകുന്നില്ല

കോഴിക്കോട്: ഡ്രൈവിങ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്. ഒരു ചോദ്യത്തിന് ആവർത്തിച്ചുള്ള ഉത്തരങ്ങളും, ഓരോ മൂന്നു ചോദ്യങ്ങൾക്ക് ശേഷവും കാപ്ച്ച
പൂരിപ്പിച്ചു നൽകേണ്ടി വരുന്നതുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. അബദ്ധങ്ങൾ നിറഞ്ഞ പരിഷ്ക്കരിച്ച ടെസ്റ്റിൽ 90 ശതമാനം പരീക്ഷാർത്ഥികൾക്കും വിജയിക്കാനാകുന്നില്ല.
അക്ഷരാർത്ഥത്തിൽ അബദ്ധ ജഡിലമാണ് പുതിയ ലേണേഴ്സ് ടെസ്റ്റ്. കുത്തിയിരുന്ന് പഠിച്ച് പരീക്ഷക്കെത്തിയാലും ലേണേഴ്സ് ടെസ്റ്റ് പാസാകാനാകില്ല. മൾട്ടിപ്പിൾ ചോയ്സ് ആയി നൽകിയ ഉത്തരങ്ങളിൽ പലതും ആവർത്തനങ്ങളാണ്.
ഓരോ മൂന്നു ചോദ്യങ്ങൾക്ക് ശേഷവും ക്യാപ്ച്ച പൂരിപ്പിക്കേണ്ടി വരും. 30 സെക്കൻഡിനുള്ളിൽ ക്യാപ്ച്ച ഫിൽ ചെയ്യണം. ശരി ഉത്തരങ്ങൾ നൽകിയാലും ക്യാപ്ച്ച തെറ്റിച്ചാൽ പരീക്ഷയിൽ പരാജയപ്പെടും. നിലവിൽ ലേണേഴ്സ് പരീക്ഷയെഴുതിയവരിൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പാസാകാനായിട്ടില്ല.
തെറ്റായ ഉത്തരങ്ങളും പരിചിതമല്ലാത്ത സിഗ്നലുകളും വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തൽസ്ഥിതി തുടർന്നാൽ ലൈസൻസിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമസ്ഥർ പറയുന്നത്. പൂർണ തയ്യാറെടുപ്പോടെ പരീക്ഷക്കെത്തിയാലും ലേണേഴ്സ് പാസാകാനാകാത്ത സ്ഥിതിയിലാണ് ഡ്രൈവിങ് പഠിതാക്കൾ.