നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമം തുടരുന്നു; യമനിൽ ചർച്ചകൾ ഇന്നും തുടരും

കോഴിക്കോട്: തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലാണ് നിർണ്ണായകമായത്.
ആശവഹമായ പുരോഗതിയാണ് ചർച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്.
വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിൽ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാൻ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷൻകൗൺസിൽ പങ്കുവെയ്ക്കുന്നത്.
ഇന്നലെ ഏറെ വൈകി അവസാനിച്ച ചർച്ചകൾ ഇന്ന് അതിരാവിലെ തന്നെ പുനഃരാരംഭിക്കുമെന്നാണ് സൂചന. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുക എന്നാണ് വിവരം.
ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിൽ തുടരുകയാണ്.