കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം, പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് സീനിയർ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ തള്ളാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. 'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്.
പാർട്ടി കൂടുതൽ ശക്തമാകണമെന്ന്സീനിയർ കോൺഗ്രസ്സ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പൊലീസിൻ്റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ട് പോവുന്നത്. ഈ പ്രതിസന്ധികളിലും സമര പരിപാടികൾ ശക്തമാണ്'.
സണ്ണിജോസഫ് പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരസ്യ വിമർശനത്തിൽ പിജെ കുര്യൻ ഉറച്ച് നിൽക്കുകയാണ്. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം.
സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും അതിൽ ദോഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൂട്ടത്തില്‍ എസ്എഫ്‌ഐയെ പരാമര്‍ശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.