വടകരയില്‍ കെ.കെ രമ ആര്‍എംപി സ്ഥാനാര്‍ഥി; എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. തിരുവനന്തപുരം കോവളത്ത് എല്‍ഡിഎഫ് പൊതുസ്വതന്ത്രനാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഭഗത് റൂഫസ് സ്ഥാനാര്‍ഥിയാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത്. ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ രമ ജയിച്ചുകേറുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. 'വടകരയിൽ കെ.കെ. രമ തന്നെ ആർ.എം.പി.ഐ സ്ഥാനാർഥി. യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് സ്ഥാനാർഥി പ്രഖ്യാപനം നിർവഹിച്ച് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. സിപിഎമ്മിൻ്റെയും ബിജെപിയുടെ തോൽവി ഉറപ്പാക്കുകയാണ് ആർഎംപി.ഐ ലക്ഷ്യം.
അതിനായി എല്ലായിടത്തും യു.ഡി.എഫിനെ പിന്തുണക്കും. സി.പി.എം വലിയ ആഭ്യന്തര പ്രശ്നത്തിൽ പെട്ട് ഗതികെട്ട് നിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണമാണ് ഉയർന്നത്. ആർഎംപിഐ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സിപിഎമ്മിലെ കണ്ണൂരിലെയടക്കം നേതാക്കൾ ഇപ്പോൾ തുറന്നു പറയുന്നത്. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനുമൊന്നും വിമതരല്ല. യഥാർഥ കമ്മ്യൂണിസ്റ്റുകളാണ്. അത്തരക്കാരെ ആർഎംപിഐ ചേർത്തുപിടിക്കും. അത്തരക്കാർക്കെല്ലാമായി ഒരു പൊതു പ്ലാറ്റ്ഫോം ഒരുക്കുന്നതും ആലോചിക്കും'. സിപിഎമ്മിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും അന്ത്യകൂദാശ, ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം കൂടിയായ മേയ് നാലിന് ജനവിധിയിലൂടെ ഉണ്ടാകുമെന്നും വേണു പറഞ്ഞു.