വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിക്കുകയും ശിക്ഷാ വിധി മരവിപ്പിക്കുകയും ചെയ്ത് സുപ്രീം കോടതി. ശിക്ഷ മരവിപ്പിക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിച്ചാണ് ജാമ്യം നൽകിയത്.
നിലമേല്‍ കൈതോട് സ്വദേശിയാണ് കിരൺ കുമാർ. 2021 ജൂണ്‍ 21നാണ് ഭര്‍ത്താവിൻ്റെ വീട്ടില്‍ വെച്ച് വിസ്മയ ജീവനൊടുക്കിയത്. 2020 മെയ് 20നായിരുന്നു ഇരുവരുടേയും വിവാഹം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ജയില്‍വാസം അനുഭവിച്ചുവരികയായിരുന്നു. കിരണ്‍കുമാറിന് ജനുവരിയിൽ ഒരുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു.