കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; മോക്ക് പോളിങ് ആരംഭിച്ചു; സുരക്ഷയ്ക്കായുള്ളത് 76000 ഉദ്യോഗസ്ഥര്‍

 
Vote

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.മോക്‌പോളിങ് ആരംഭിച്ചു. 

883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

വോട്ടെടുപ്പ് തീരുന്ന വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് മദ്യനിരോധനമാണ്. കേരളത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ഇന്നലെ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടന്നത്. നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിറക്കി. വെള്ളായാഴ്ച വരെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. വിഷു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം.

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. അസമില്‍ 126 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 722 സ്ഥാനാര്‍ത്ഥികളാണ്. പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. പുതുച്ചേരിയില്‍ മുപ്പത് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മത്സര രംഗത്തുള്ളത് 294 സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നയിടമാണ് പുതുച്ചേരി.

Tags

Share this story

From Around the Web