'ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണം'; സിപിഐ പ്രതിഷേധം ഇന്ന്

റായ്പൂര്‍: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ സിപിഐ പ്രതിഷേധം ഇന്ന്. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന ആദിവാസി യുവതികളുടെ പരാതിയിൽ കേസെടുക്കാത്തിലാണ് പ്രതിഷേധം . നാരായൺപൂർ കലക്ടറേറ്റ് വളഞ്ഞാണ് പ്രതിഷേധിക്കുക. ഗവർണർക്കും പരാതി നൽകും.
ബജ്റംഗ്‌ദൾ പ്രവർത്തകർ മർദിച്ചതിൽ ആദിവാസി യുവതികൾ നേരത്തെ പരാതി നൽകിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.ആദിവാസി പെൺകുട്ടികളുടെ പരാതിയിൽ ബജ്റംഗ്‌ദൾ നേതാവ് ജ്യോതി ശർമ സംസ്ഥാന വനിതാ കമ്മീഷനു മുന്നിൽ ഹാജരായിരുന്നില്ല. ജ്യോതി ശർമ്മയുടെ നിലപാടിൽ വനിതാ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആഗ്രയിലെ ആശുപത്രിയിലേക്ക് ജോലിക്കായി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതിനുവേണ്ടി ഛത്തീസ്ഗഡിലെ ദുർഗ് സ്റ്റേഷനില്‍ എത്തിയപ്പോളാണ് ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്.
ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആൾക്കൂട്ടം കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പൊലീസില്‍ ഏൽപിച്ചതും.