ദലിതനായ യേശുവും സവർണ്ണനായ ദൈവവും, യേശു ആരുടെയും സ്വന്തമല്ല, സഭയുടെയും സ്വന്തമല്ല -ഫാ . മാർട്ടിൻ N ആന്റണി
 

 
0000

ദളിതനായ യേശു എന്ന ഒരു സങ്കല്പമുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ഫിലോസഫി പ്രൊഫസറായ ഗാസ്പറച്ചൻ്റെ ക്രിസ്തുവിചാരം ആണത്. അദ്ദേഹത്തിൻ്റെ ഒരു കൃതിയുടെ പേര് ദളിതനായ യേശു എന്നാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചപ്പാടിലൂടെ രൂപീകരിച്ച ഒരു ക്രിസ്തു ദർശനമാണത്. ആ കൃതിക്ക് ഈയുള്ളവൻ എഴുതിയ ആസ്വാദനം ചുവടെ ചേർക്കുകയാണ്. ഉദ്ദേശിക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. യേശു ആരുടെയും സ്വന്തമല്ല. സഭയുടെയും സ്വന്തമല്ല എന്നുകൂടി പറയാനാണ്.

ദലിതനായ യേശുവും സവർണ്ണനായ ദൈവവും

നിഴലിനും വെളിച്ചത്തിനുമിടയിലൂടെ ഒരു തിളക്കം അരിച്ചിറങ്ങുന്നു. ഇലകൾക്കും ചില്ലകൾക്കുമിടയിലൂടെ വരുന്ന ചെറുവെട്ടമെന്നപോലെ. വിപ്ലവത്തിനും കീഴടങ്ങലിനുമിടയിലെ അനിർവചനീയമായ ഒരു വികാരം എന്നപോലെ. ആ തിളക്കവും വികാരവും ഒരിക്കലും മായുകയില്ല.

വിശുദ്ധിയുള്ള വൈദികൻ ധീരനായ ചിന്തകനായിരിക്കുമെന്നു പറയുന്നത് എത്രയോ സത്യമാണ്. നിഴലുകളുടെയിടയിലെ തിളക്കമാണ് അയാൾ. പിറുപിറുപ്പുകൾക്കും സൂത്രവാക്യങ്ങൾക്കും അപ്പുറമുള്ള മൗനത്തെ തിരിച്ചറിഞ്ഞ ഒരാൾ. അങ്ങനെയുള്ള ഒരു വൈദികനും ചിന്തകനുമാണ് ഗാസ്പർ അച്ചൻ. കൊച്ചി രൂപതാംഗവും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലെ ഫിലോസഫി അധ്യാപകനുമാണ്. വനത്തിനുള്ളിലെ കുടിൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വൈദികൻ.

കാടിന്റെ തെളിമയിലും ദൃശ്യവും അദൃശ്യവുമായ പലതും ചുറ്റിലുമുണ്ടെന്ന അവബോധമുള്ള ഒരാൾ. അവ്യക്തതയ്ക്കും വെളിച്ചത്തിനുമിടയിൽ ചാഞ്ചാടുന്ന മലയാളമണ്ണിലെ സമകാലിക ക്രൈസ്തവ ചിന്തയിലെ തനത് സ്വരം. ദാർശനിക ഭാഷയെയും കാവ്യഭാഷയെയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഗാസ്പർ അച്ചന്റെ ഏറ്റവും പുതിയ പുസ്തകമാണ് “ദളിതനായ യേശു”.

ക്രൈസ്തവികമായ താത്വിക വിചാരങ്ങളുടെ ചരിത്രത്തിൽ കൈരളിക്ക് എടുത്തു പറയാനായി പോൾ തേലകാട് അച്ചനല്ലാതെ വേറെ ആരുമില്ലെന്ന സത്യം അംഗീകരിക്കാതെ നിവർത്തിയില്ല. അതുകൊണ്ടാണെന്നു തോന്നുന്നു ഗാസ്പർ അച്ചന്റെ കുറിപ്പുകളെ മറ്റു മലയാള രചനകളോട് താരതമ്യം ചെയ്യാൻ സാധിക്കാത്തത്. യേശുവിന്റെ ചരിത്രപരതയെക്കുറിച്ചും അയാളുടെ സാമൂഹിക ഇടപെടലുകളെക്കുറിച്ചും എത്രയോ പാശ്ചാത്യകൃതികൾ ഉണ്ടായിരിക്കുന്നു.

എന്നിട്ടും യേശു എന്ന ചരിത്ര പുരുഷനെ ദാർശനിക ഭാഷയിൽ വരച്ചുവയ്ക്കാൻ ധൈര്യപ്പെട്ടിട്ടുള്ളത് ചുരുക്കം ചിലർ മാത്രമാണ്. ഓർക്കണം, ബൈബിളിനെ ചരിത്രവിമർശനരീതിയിലൂടെ വായിക്കാൻ തുടങ്ങിയത് തത്ത്വചിന്തകനായ ബെനഡിക്ട് സ്പിനോസ ആണ് (1632-1677). അന്നുമുതൽ ഇന്നുവരെ യുക്തിയുടെ ഭാഷയിൽ നിന്നും യേശുവിനെ ആരും മാറ്റി നിർത്തിയിട്ടുമില്ല.

തത്ത്വചിന്തയായി മാറിയ ഒരു ജീവിതം. ജീവിതമായി മാറിയ തത്ത്വചിന്ത. അതായിരുന്നില്ലേ നസ്രായൻ എന്ന് ചോദിച്ചാൽ ജീവിതത്തെ ഒരു ധ്യാനമായും ബലിയായും കരുതിയ ഒരാളെ ശല്യപ്പെടുത്തരുത് എന്ന മട്ടിൽ വായന നമ്മൾ തുടർന്നുകൊണ്ടേയിരിക്കും. ഒരു ചോദ്യത്തെയും നിശബ്ദമാക്കുന്നില്ല. നുറുങ്ങു വിരലുകൊണ്ട് മൗനമായി ആ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പ്രലോഭിപ്പിക്കുകയാണ് എഴുത്തുകാരൻ.

ഇതാണ് ഗാസ്പർ അച്ചന്റെ ചിന്താശൈലി. യുക്തിക്ക് ഇവിടെ പൂർണ്ണമായ ആധിപത്യമില്ല. അനുമാനപരമാണ് യുക്തി. കൂട്ടിയും കിഴിച്ചും നിയമത്തെയും ചരിത്രത്തെയും വളച്ചൊടിക്കുന്ന മിഥ്യാബോധവും ഈ കൃതിയിലില്ല. യുക്ത്യാനുസാരം സ്ഥാപിക്കാനോ വിശദീകരിക്കാനോ ഒന്നും എഴുത്തുകാരൻ ശ്രമിക്കുന്നുമില്ല.

മറിച്ച്, “ശരിക്കും ഇയാൾ ആരാണ്?” എന്ന് ചോദിച്ചുകൊണ്ട് വാക്കുകളിലൂടെ യേശുവിനെ ഒന്നു സ്പർശിക്കാൻ ശ്രമിക്കുകയാണ്. വാക്കുകൾ വചനത്തെ തൊടുന്നു. ആ വചനമോ, യോഹന്നാന്റെ കാഴ്ചപ്പാടിൽ, ലോഗോസ് ആണ്. ലോഗോസ് തത്ത്വചിന്തയിൽ യുക്തിയാണ്. യുക്തി യുക്തിയെ സ്പർശിക്കുന്നു. അതിലൂടെ മനുഷ്യൻ മനുഷ്യനായി മാറുന്നു.

നീണ്ട അലഞ്ഞുതിരിയലുകളായി മാറുന്ന ആത്മാവിന്റെ യാത്രയെ അസ്തിത്വത്തിന്റെ ഒരോ ഘട്ടങ്ങളായി തിരിച്ചറിയാൻ തുടങ്ങുമ്പോഴാണ് നൊമ്പരവും പ്രാർത്ഥനയുമൊക്കെ നമുക്കും ഒരു താത്വിക വിചാരമാകുക. കൊറോണക്കാലത്തിന്റെ ദൈവവിചാരങ്ങൾ എന്ന കുറിപ്പിൽ ചിന്തകൻ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. “ജീസസ് പ്രെയറിന്റെ നീരൊഴുക്ക് ഏത് സമുദ്രാന്തർഭാഗത്തേക്കാണ് എന്നെ കൊണ്ടുപോകുന്നത്?” ഉത്തരമില്ല.

കടലിനുമീതേ നടക്കുന്നവന്റെ പാദങ്ങൾ എന്നിൽ പതിയണമേ എന്ന പ്രാർത്ഥന മാത്രമാണ്. അതിനുശേഷമാണ് നീത്ഷെയ്ക്കൊപ്പം നീങ്ങുമ്പോൾ എന്ന അധ്യായം. ക്രിസ്തുവേ ഞാനും നീയും തമ്മിലെന്തെന്ന് നിരന്തരം ചോദിച്ചവനെക്കുറിച്ചുള്ള യേശുവിചാരമാണത്. അവിടെ രാഷ്ട്രീയമില്ല. ഉണ്മയുടെ ഉള്ളിലേക്ക് കുറെ ചോദ്യങ്ങളെറിഞ്ഞ് പവിത്രവും ദിവ്യവുമായതിനെ തേടിയുള്ള യാത്രയാണത്.

യേശു ആരാണെന്ന് ചരിത്രത്തിനോട് ചോദിക്കാൻ നമുക്ക് ധൈര്യമുണ്ടോ? ചോദ്യം എല്ലാ ക്രൈസ്തവരോടുമാണ്. ക്രൈസ്തവ ചിന്തയിൽ അവൻ ഒരു വിഗ്രഹമായി മാറിക്കഴിഞ്ഞു. അങ്ങനെ അവനെ മാറ്റിയെടുത്തതിന് ഒത്തിരി കാരണങ്ങളുമുണ്ട്. ചിലതൊക്കെ നമ്മൾ ഏറ്റുപറയണം. ഒരു കുറ്റസമ്മതം എന്നപോലെ… വേണം നമ്മുടെ സ്മരണകൾക്കും ഇത്തിരി വ്യായാമം. എങ്കിൽ മാത്രമേ യഥാർത്ഥ സത്യത്തിലേക്ക് നമുക്കും നടന്നടുക്കാൻ സാധിക്കു.

ക്രൈസ്തവികതയിലെ ദൈവ-മനുഷ്യബന്ധത്തെ “പാശ്ചാത്യരുടെ ആത്മകഥ” എന്ന രീതിയിലാണ് ഇത്രയും നാളും എഴുതപ്പെട്ടിട്ടുള്ളത്. യേശുവും ആ ആത്മകഥയുടെ ഉൽപ്പന്നമാണ്. ഗാസ്പർ അച്ചന്റെ ദലിതനായ യേശുവിൽ ഈ ആത്മകഥയുടെ തുടക്കം നിസ്സംഗമായ നിശബ്ദതയിൽ നിന്നല്ല, മനുഷ്യാവസ്ഥയുടെ ഇരുണ്ട ആഴങ്ങളിൽ നിന്നാണ്.

വാമൊഴികൾ വരമൊഴികളായി മാറുന്നതിനു മുമ്പുള്ള പ്രാകൃത അരാജകത്വത്തിന് മുന്നിൽ സ്വയം നഷ്ടപ്പെടാതെ യേശു എന്ന ചരിത്ര പുരുഷനെ ദാർശനികവൽക്കരിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. വാമൊഴിക്കും വരമൊഴിക്കും മുമ്പുള്ള ആ യാഥാർത്ഥ്യം യേശു എന്ന മഹാരഹസ്യത്തിൽ നിന്നും ഉത്ഭവിക്കുന്ന ഒരു വികിരണമാണ്. അതിൽ വിശുദ്ധിയുണ്ട്. ആ വിശുദ്ധി തേടിയുള്ള അന്വേഷണമാണ് ഒരുവിധത്തിൽ പറഞ്ഞാൽ “ദലിതനായ യേശു” എന്ന ഈ കൃതി.

കാളിമയാണ് പ്രപഞ്ചത്തിന്റെ വർണ്ണം. അതുതന്നെയാണ് അതിന്റെ പ്രകൃതിയും. അതുകൊണ്ട് വളരെ പതുക്കെ മാത്രമേ നമുക്ക് അവ്യക്തമായ പലതിനെയും തുറന്നു കാണിക്കാൻ സാധിക്കു. തുറവിയുള്ളവരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളോടും സാഹചര്യങ്ങളോടുമാണ് ആദ്യം തുറവി ഉണ്ടാകേണ്ടത്. “നിങ്ങൾ നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്” എന്ന ചില അറിയിപ്പുകൾ എങ്ങനെയോ സ്വയം ചുരുങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കാണപ്പെടലാണ് അവതാരം. യേശുവും അതുതന്നെയാണ്.

ഓർക്കണം, കാഴ്ചയെ പ്രശ്നവൽക്കരിച്ചവനാണ് അയാൾ. മനുഷ്യൻ മരങ്ങളെപ്പോലിരിക്കുന്നു എന്ന അവകാശവാദത്തെ സ്പർശനം കൊണ്ട് തിരുത്തിയവനാണ്. അതെ ആൾ തന്നെയാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്നും പറഞ്ഞത് (യോഹ 14:9). ആ കാണപ്പെടലിന്റെ സാക്ഷ്യമാണ് ചതഞ്ഞ മാംസത്തിന്റെ മുറിവുകളിൽ നോക്കി യോഹന്നാൻ വിളിച്ചു പറയുന്നത്: “തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ അവർ നോക്കിനിൽക്കും” (19:37). തിരുവെഴുത്താണത്. അപ്പോൾ അവന് ദലിത മുഖമായിരുന്നു.

ദലിത മുഖമുള്ള ക്രിസ്തു. ആ ക്രിസ്തുവിന് ഒരു സ്ത്രൈണമുഖവും കൂടിയുണ്ട് എന്ന് പറയുമ്പോൾ ദൈവത്തിന്റെ സവർണ്ണ ഭാവത്തെ തച്ചുടക്കുകയാണ് ലേഖകൻ.

ആ ദലിത ദൈവം മനുഷ്യനുവേണ്ടി ഇടങ്ങൾ തുറക്കുന്നു. പുതിയ ക്രമങ്ങൾ കൊണ്ടുവരുന്നു. പലതും നവമായി സൃഷ്ടിക്കുന്നു. സ്നേഹിക്കുന്നു, ശുശ്രൂഷിക്കുന്നു, മരിക്കുന്നു. നമ്മൾ അയാളുടെ ഭാഷയെ ഇനിയും മനസ്സിലാക്കിയോ? ചിലർ അയാളെ ഓർത്ത് വേവലാതിപ്പെടുന്നു, ഭയപ്പെടുന്നു, നിരീക്ഷിക്കപ്പെടുന്നതായി പരിഭവിക്കുന്നു.

“വചനം വരയലും കോറലും പോറലും വീണ മാംസമാകുന്നു” എന്നാണ് ഗാസ്പർ അച്ചൻ പറയുന്നത്. ക്രൈസ്തവികതയുടെ തനിമയാണത്. ദൈവത്തിന്റെ മരണവും മനുഷ്യന്റെ ദൈവീകരണവുമെല്ലാം അതിലുണ്ട്. നഗ്നനും മുറിവേറ്റവനുമായ ദലിതക്രിസ്തുവിലേക്കാണ് അവസാനം എല്ലാ വിചാരങ്ങളും എത്തിച്ചേരുന്നത്.

അത് വലിയൊരു ആശ്വാസമാണ്. കാരണം, ഒന്നുമില്ലായ്മയിൽ മുഴുകി സ്വയം നാടുകടത്തപ്പെടുന്ന ഒരു താത്വിക വിചാരമല്ല ആ മുഖത്തെ കുറിച്ചുള്ള ഈ കുറിപ്പുകൾ. മറിച്ച്, അയാളുടെ ദലിതഭാഷയെ നമ്മുടെ നൊമ്പരാനുഭവങ്ങൾ കൊണ്ട് റദ്ദു ചെയ്യാനുള്ള ശുദ്ധമായ ആഹ്വാനമാണ്.

Tags

Share this story

From Around the Web