ജെ.ബി കമ്മീഷൻ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയുടെ വാദം ക്രൈസ്തവ സമുദായത്തെ അവഹേളിക്കുന്നതെന്ന് കത്തോലിക്കാ കോൺഗ്രസ്

 
22

കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി.

റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്.

തുടർന്ന് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ സർക്കാർ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോൾ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപ്പാക്കുകയോ ഇല്ല എന്ന് മാത്രമല്ല, ഇതിൻ്റെ പേരിൽ ഒരു സമുദായത്തെയും ജനതയെയും അവഹേളിക്കുകകൂടിയാണ്.

എന്തടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാർത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഒരു ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ല. പൊതുജനങ്ങളുടെ മുന്നിൽ റിപ്പോർട്ട് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഈ കാലഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്.

സർക്കാരിന് ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതു ചെയ്യണമെന്ന് ക്രൈസ്ത‌വ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സഭകളെ കളിയാക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടിയിട്ടാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള ശ്രമങ്ങൾ. അത് തിരുത്താൻ സർക്കാർ തയാറാകണം.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ക്രൈസ്‌തവ സമുദായം നൽകും എന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാ ഷണം നടത്തി.

Tags

Share this story

From Around the Web