ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിൽ ശുപാർശകൾ നടപ്പിലാക്കിയെന്ന് അവകാശവാദം, പക്ഷേ വിവരങ്ങൾ രഹസ്യം; ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രമെന്ന് സഭാനേതൃത്വം
കോട്ടയം: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംശയകരമെന്നു ക്രൈസസ്തവ സംഘടനകള്‍. ഇന്നലെയാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമന്നും പരിവര്‍ത്തിത ക്രൈസ്തവരുള്‍പ്പെടെയുള്ള പ്രതിനിധികളുമായി കൂടിയാലോചനകള്‍ നടത്തണമെന്നും ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവരുടെ, പ്രത്യേകിച്ച് പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. കമ്മീഷന്റെ ചില ശിപാര്‍ശകള്‍ നടപ്പിലാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
ഇവ ഏതെല്ലാമെന്ന് ഇന്നും ക്രൈസ്തവര്‍ക്ക് അറിയില്ല. ഇവ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴെങ്കിലും റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത് സ്വാഗതാര്‍ഹമാണെന്നു കത്തോലിക്കാ സഭാ ഭാരവാഹികള്‍ പറയുന്നു. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യുന്നില്ല. എത്രയും വേഗം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയാണു വേണ്ടതെന്നും കത്തോലിക്കാ സഭാ സമുദായ നേതാക്കള്‍ പറയുന്നു.
അതേസമയം, പെരുമാറ്റചട്ടം പുറത്തു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സര്‍ക്കാരിന്റെ തീരുമാനം ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടെന്ന ആരോപണം ശക്തമാണ്. എന്തുകൊണ്ടാണ് ഇത്രയും കാലം റിപ്പോര്‍ട്ടിന്‍മേല്‍ അടയിരുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെടുന്നു.