'അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്', മാര്‍പാപ്പയെ വിരട്ടി ട്രംപ് ഭരണകൂടം; ലിയോ പതിനാലാമന്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും

 
Leo apa

വാഷിങ്ടണ്‍: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നയതന്ത്ര പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന്, വത്തിക്കാന്‍ പ്രതിനിധിയെ പെന്റഗണിലേയ്ക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രസംഗം അമേരിക്കന്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാര്‍പാപ്പയുടെ നിലപാട് പെന്റഗണിനെ ചൊടിപ്പിച്ചു. അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു.

2026 ജനുവരി 9ന് വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, 'യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വര്‍ദ്ധിച്ചുവരുന്നതിനെ അദ്ദേഹം പോപ്പ് പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തിയല്‍.

യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് വാര്‍ എല്‍ബ്രിഡ്ജ് കോള്‍ബി, വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിക്കുകയായിരുന്നു. മാര്‍പാപ്പയുടെ പ്രസംഗം ഓരോ വരിയായി വിശകലനം ചെയ്യുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും കോള്‍ബി മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Tags

Share this story

From Around the Web