ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസം; എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല, ഇത്രയും ദിവസം കൈയിൽ വെച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്-വൈറലായി കള്ളന്‍റെ കുറിപ്പ്

മോഷണമുതൽ തിരിച്ച് ഏൽപ്പിച്ച് ഒരു കള്ളൻ. വീടിന്റെ വരാന്തയില്‍ നഷ്ടപ്പെട്ട മാലക്കൊപ്പം ഉണ്ടായിരുന്ന കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. ആദ്യം സന്തോഷിച്ചു. കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീലിങ്സ്. ഒരുവിറയല്‍. പിന്നെ കുറെ ആലോചിച്ചു. എന്തുചെയ്യണം. വാട്സപ്പ് മെസേജ് കണ്ടു.
കെട്ടുതാലിയാണ്. പിന്നെ തീരുമാനിച്ചു, ആരാന്‍റെ മുതൽ വേണ്ടാന്ന്. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കൈയില്‍ വെച്ചതിന് മാപ്പ്. വേദനിപ്പിച്ചതിനും മാപ്പ്' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
ഈ മാസം നാലിന് പൊയ്‌നാച്ചിയില്‍ നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവിനൊപ്പം ബസില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് എം.ഗീതയുടെ 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്.
മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പൊതുജന കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ ചെയ്തു. ഇന്നലെ രാവിലെ പത്തരക്ക് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടം കുഴി എന്നെഴുതിയിട്ടുണ്ട്.