"ഗാസയിൽ ഇസ്രയേലിൻ്റെ യുദ്ധ കാടത്തം മതിയാക്കണം"; പള്ളികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ലിയോ മാർപ്പാപ്പ

വത്തിക്കാൻ: ഗാസയിലെ ഇസ്രയേൽ തുടരുന്ന യുദ്ധമെന്ന കാടത്തം മതിയാക്കണമെന്നും മേഖലയിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാൻ സിറ്റിയിൽ ഞായറാഴ്ചത്തെ പ്രാർഥനാ വേളയിലാണ് വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ സംസാരിച്ചത്.
"ഗാസയിലെ കത്തോലിക്കാ ഇടവകയ്ക്ക് നേരെ അടുത്തിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഗാസാ മുനമ്പിലെ ക്രൂരത ഉടൻ നിർത്താനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മേഖലയിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണണം. പ്രദേശത്തെ ചർച്ചുകളെ തുടർന്നും ആക്രമിക്കരുത്," മാർപ്പാപ്പ പറഞ്ഞു.
പലസ്തീനിലെ ഗാസയിൽ വ്യാഴാഴ്ച രാവിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ, അവിടെ അഭയം പ്രാപിച്ച ഏകദേശം 600 പലസ്തീൻ അഭയാർഥികളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.