ഇസ്രയേൽ-ലെബനനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടി; പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ-ലെബനനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ഇസ്രയേൽ-ലെബനീസ് പ്രതിനിധികളുടെ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
വരും ആഴ്ചകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനീസ് പ്രസിഡൻ്റ് ജോസഫ് ഔണും വൈറ്റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പ്രതികരിച്ചു.
ഇത് ചരിത്രപരമായ നിമിഷമെന്നും പ്രസിഡൻ്റിൻ്റെ കഴിവ് കൊണ്ടാണ് വെടിനിർത്തിൽ സാധ്യമായതെന്നും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പറഞ്ഞു. അമേരിക്കയിലെ ഇസ്രയേൽ - ലെബനീസ് അംബാസിഡർമാരുടെ ചർച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ചർച്ച വൈറ്റ് ഹൌസിലേക്ക് മാറ്റുകയായിരുന്നു.
യുഎസ് മധ്യസ്ഥതയിൽ നടന്ന രണ്ടാം ഘട്ട ചർച്ചയിൽ ഓവൽ ഓഫീസിൽ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്ററും ലെബനൻ അംബാസഡർ നഡ മൊവാദുമാണ് ട്രംപിനൊപ്പം പങ്കെടുത്തത്.