വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; പരാതിയുമായി കുടുംബം

 
loan

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍ ആപ്പുകാരുടെ ഭീഷണി വീഷ്ണുവിന് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. വിഷ്ണുവിന്റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. വഴിയില്‍ വെച്ച് ഒരു സുഹൃത്തിനെ കണ്ടു. അവര്‍ സംസാരിക്കുന്നതിനിടെ ഒരു ഫോണ്‍കോള്‍ വന്നുവെന്നും, തുടര്‍ന്ന് വിഷ്ണു പരിഭ്രാന്തനായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആദ്യം വടകര പൊലീസിനാണ് പരാതി നല്‍കിയിരുന്നത്. പിന്നീട് റൂറല്‍ സൈബര്‍ വിംഗില്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

ലോണ്‍ എടുത്ത പതിനായിരം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന് തുടക്കത്തില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കാന്‍ തുടങ്ങി. ഇതോടെ വിഷ്ണു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സമീപവാസിയില്‍ നിന്നും വിഷ്ണു പണം വായ്പ വാങ്ങിയിരുന്നതായും വിവരമുണ്ട്. കാസര്‍കോടാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web