ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.
ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം വിജയകരമായി തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.