സംസ്ഥാന ബിജെപിയിൽ തമ്മിലടി രൂക്ഷം, സംസ്ഥാന അധ്യക്ഷന് നേതാക്കളെക്കാൾ വിശ്വാസം ഏജൻസികളുടെ റിപ്പോർട്ടുകൾ, പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരെ നേതൃയോഗത്തിലേക്ക് വിളിക്കുന്നില്ലെന്നും ആക്ഷേപം

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന നേതാക്കളെ അവഗണിക്കുന്നതായി ആരോപണം . സംസ്ഥാന നേതൃയോഗത്തിലെ ചില നേതാക്കളുടെ അഭാവം ചർച്ചയായിരുന്നു.
ഒപ്പം സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തന രീതിയിലും നേതാക്കള്‍ അസ്വസ്ഥരാണെന്നാണ് സൂചന.സംസ്ഥാന നേതൃയോഗത്തിൽ കെ. സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവർ പങ്കെടുത്തിരുന്നില്ല. ഇവർക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്നും വിളിക്കാത്തത് മനപ്പൂർവമാണെന്നുമാണ് സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നത്.
ഏഴ് സംസ്ഥാന വൈസ് പ്രസിഡന്റുമാരെ ഒരു യോഗത്തിലേക്കും ക്ഷണിക്കുന്നില്ലെന്നാണ് സംസ്ഥാന അധ്യക്ഷനെതിരായ പരാതി. ജെ.ആർ. പത്മകുമാർ, നാരായണൻ നമ്പൂതിരി, കെ.എസ്. രാധാകൃഷ്ണൻ, പി. രഘുനാഥ് എന്നിവരും മുൻ ജില്ലാ അധ്യക്ഷൻമാരും സംഘടനയ്ക്കുള്ളില്‍ കടുത്ത അവഗണന നേരിടുന്നതായും ആരോപണമുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിയിലാണ് സംസ്ഥാന ബിജെപിക്കുള്ളിലെ ഭിന്നതകള്‍ക്കുള്ള മറ്റൊരു കാരണം. രാജീവ് നേതാക്കളുടെ അഭിപ്രായത്തേക്കാൾ ഏജൻസി റിപ്പോർട്ടിനെ ആശ്രയിക്കുന്നതായാണ് പരാതി.
ഇത്തരം പ്രവർത്തനശൈലി പാർട്ടിയെ തളർത്തുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് സംസ്ഥാന പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതായും ആരോപണമുണ്ട്.