ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങൾ അപലപനീയം: കെസിബിസി

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങൾ അപലപനീയമെന്ന് കെസിബിസി. ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന മധ്യേ നടന്ന ചാവേർ ആക്രമണം.
മുപ്പതോളം മരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേർക്കു മാരകമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പശ്ചിമേഷ്യയിലും നൈജീരിയ, സുഡാൻ, ബുർക്കിനാഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന ക്രൈസ്‌തവ കൂട്ടക്കുരുതിയെ ശക്തമായി അപലപിക്കുന്നു. മതതീവ്രവാദികൾ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവൃത്തി കളെ നിയന്ത്രിക്കാൻ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.
പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ശാശ്വത സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രസ്‌താവനയിൽ പറഞ്ഞു.