സർക്കാർ ആശുപത്രികളിൽ ഉറ്റവരെ നട തള്ളുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ സർക്കാർ ആശുപത്രികളിൽ നിരവധി പേർ. ഉറ്റവർ ഉപേക്ഷിച്ചവർ, മാനസികനില തെറ്റിയവർ. രോഗം ഭേദം ആയിട്ടും ഏറ്റെടുക്കാൻ ആളില്ല

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിരവധി മനുഷ്യരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം ഏറ്റെടുക്കാൻ ആരുമില്ലാതെ കിടക്കുന്നത് 59 പേരാണ്.
ഇതിൽ ഭൂരിഭാഗവും മാനസികനില തെറ്റിയവർ ആണ്. ഉറ്റവർ കൊണ്ട് പോകാത്തതിനാൽ ആശുപത്രിയെ അഭയമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
ഒന്ന് എഴുന്നേൽക്കാൻ ആകാത്ത, ഒന്നും ഓർമയില്ലാത്ത എന്നാൽ ഓർമയുണ്ടായിട്ടും ഒന്നും പറയാത്ത 59 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോരുമില്ലാതെ കഴിയുന്നത്. പലർക്കും രോഗം ഭേദമായി എങ്കിലും എങ്ങോട്ടേക്ക് അയക്കണമെന്ന് ആശുപത്രി അധികൃതർക്ക് അറിയില്ല. ആര് കൊണ്ടുവന്നു എന്ന് പോലും അറിയാത്തവരും ഉണ്ട്.
പല വാർഡുകളിലായി പ്രാർത്ഥിച്ചിരിക്കുന്ന ഇവരിൽ പലർക്കും ഗുരുതര രോഗങ്ങളുണ്ട്. ആശുപത്രിയിൽ തന്നെ നടത്തിയ പഠനം അനുസരിച്ച് ലഹരി കാരണം പ്രശ്നങ്ങളുള്ള 40 ശതമാനം പേർ ഇക്കൂട്ടത്തിൽ ഉണ്ട്.
വിഷാദ രോഗത്തിന് അടിപ്പെട്ടവർ 30.9 ശതമാനം പേർ. പുകയില കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായവർ 80.2 ശതമാനം പേർ ചിലർ വീട്ടുകാർക്ക് ആയകാലത്ത് ഉപകരിച്ചിട്ടും ഇല്ല. കുടുംബ പ്രശ്നങ്ങളും ഇവരിൽ ചിലരെ എങ്കിലും ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.