'യുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് സൈനികര്‍ ഭക്ഷണമാകും'; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍

 
2

ടെഹ്‌റാന്‍: ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. ശക്തമായി തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളിയിലെത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോല്‍ഫഘാരിയുടെ പ്രതികരണം.
 

പതിനായിരം സൈനികരെക്കൂടി അയയ്ക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാര്‍ച്ച് 27ന് ആക്രമിക്കപ്പെട്ട ഖോണ്‍ദാബ് ഖനജല പ്ലാന്റ് പൂര്‍ണമായി തകര്‍ന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിക്കില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. കപ്പലുകള്‍ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തില്‍ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടിവൈആര്‍ നാളെ മുംബൈ തീരത്ത് എത്തും. ബിഡബ്ല്യു ഇഎല്‍എം മറ്റന്നാള്‍ മംഗ്ലൂര്‍ തീരത്തുമെത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മോസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോള്‍, ഡീസല്‍, എല്‍പിജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Tags

Share this story

From Around the Web