എന്നെ ഹോട്ടൽ വളഞ്ഞു താങ്കളുടെ പൊലീസ് അറസ്റ്റ് ചെയ്തു, എന്നിട്ട് എന്തായി? ചുമ്മാ വിരട്ടാൻ നോക്കണ്ട -പിണറായിയോട് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: വാർത്താ സമ്മേളനത്തിൽ തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പി.ആർ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീർക്കലും ഒക്കെയാണ് എന്ന് ഇതിനോടകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ടെന്ന് രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഒന്നും അറിയാതെ ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കൾ എന്ന് കഴിഞ്ഞ ദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തിൽ തന്നെ പറഞ്ഞതായും രാഹുൽ ചൂണ്ടിക്കാട്ടി.
‘എനിക്ക് എതിരെ ആരോപണം വന്നപ്പോൾ തന്നെ എന്റെ പ്രസ്ഥാനവും എന്റെ നേതാക്കന്മാരും എന്നെ കേൾക്കുക പോലും ചെയ്യാതെ നടപടി എടുത്തിട്ടുണ്ട്. അതിൽ ഈ ലോകത്ത് എന്റെ പ്രസ്ഥാനത്തെ പറ്റി പരാതി പറയാൻ എനിക്ക് അല്ലാതെ മറ്റാർക്കും അവകാശം ഇല്ലാത്ത അത്ര വേഗതയിലും എതിർവാദം കേൾക്കാൻ പോലും തയ്യാറാകാതെയും നടപടി എടുത്ത കോൺഗ്രസിന്റെ തട്ട് താണ് തന്നെ ഇരിക്കും. പറയാൻ സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാത്തത് കൊണ്ട് ഇത് വിഷയം ആക്കണമെങ്കിൽ ആക്കിക്കോ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ബാക്കി ജനം തരും. ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട.
താങ്കളുടെ സർക്കാർ, മുൻ സിപിഎം MLA കുഞ്ഞുമുഹമ്മദിന്റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ശ്രീ മുകേഷിന് എതിരെ ആരോപണം വന്ന് മാസങ്ങൾക്കുള്ളിൽ അദേഹത്തെ പാർലമെന്റിൽ മത്സരിപ്പിച്ച ആളാണ് താങ്കൾ. ശ്രീ വിജയൻ ഇന്ന് ന്യായീകരിച്ചല്ലോ ശ്രീ ഗണേഷ് കുമാറിനെ. അത് കുടുംബ പ്രശ്നമാണ് എന്നു പറഞ്ഞു, അതേ ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരിൽ ഉമ്മൻ ചാണ്ടി സാറിന്റെ സർക്കാരിൽ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കൾ പറഞ്ഞിട്ടില്ലേ? ഇന്ന് അതേ ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ?’ -രാഹുൽ ചോദിച്ചു.
‘എന്നെ ഹോട്ടൽ വളഞ്ഞു താങ്കളുടെ പോലീസ് അറസ്റ്റ് ചെയ്തു, പറ്റാവുന്ന അത്ര അപരാധം യാതൊരു തെളിവും ഇല്ലാതെ എഴുതിപ്പിടിപ്പിച്ച് കോടതിയിൽ കൊടുത്തിട്ട് എന്തായി? കോടതികൾ പറഞ്ഞത് കൂടി സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം. ഇനി കൂടുതൽ ക്ലാരിറ്റി വേണമെങ്കിൽ കോടതിയിൽ സമർപ്പിച്ച തെളിവുകളും ഇനി സമർപ്പിക്കാൻ പോകുന്ന തെളിവുകളും ഞാൻ പൊലീസിന് കൈമാറാം. അന്വേഷണവുമായി ബന്ധപെട്ട് ഇല്ലാത്ത വാർത്തകൾ പുറത്ത് വിടുന്ന ആ പൊലീസ് ഈ തെളിവുകൾ അങ്ങ് പുറത്ത് വിടട്ടെ. എന്തായാലും എല്ലാ സത്യവും പുറത്ത് വരും. ചുമ്മാ വിരട്ടാൻ നോക്കണ്ട, ജയിലിൽ ആക്കിയാൽ അല്ല കൊല്ലാൻ നോക്കിയാൽ പേടിക്കില്ല’ -രാഹുൽ കുറിപ്പിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്നും അതേസമയം ഗണേഷ് കുമാറിന്റേത് കുടുംബ പ്രശ്നമാണെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞത്. ‘നാടുമുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തിൽ ദുർബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാൻ നിൽക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്കാരിക കേരളത്തിന് അപമാനമാണത്. ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങൾ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയിൽ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങൾ ഇടപെടുന്നത്. ഇടപെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.
‘അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലാഘട്ടത്തിലും അവളോടൊപ്പം തന്നെയായിരുന്നു. എന്നാൽ, അവനോടൊപ്പം നിന്നത് ആരാ? പ്രതിപക്ഷ നേതാവടക്കമുള്ളവർ അവനെ പവിത്രീകരിക്കാൻ വലിയ ശ്രമം നടത്തിയില്ലേ? വലിയ ഇടപെടൽ നടത്തി ഇപ്പോഴും സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്. ആ ഘട്ടത്തിൽ അവളെ പറ്റി ചിന്തിച്ചോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ മൊത്തമായും ചില്ലറയായും സൈബർ സംഘങ്ങൾ ഉണ്ടല്ലോ.
ആ പടയാകെ ആക്രമണം അഴിച്ചുവിട്ടത് അവൾക്കെതിരെയല്ലേ? ഇപ്പോഴും അത് തന്നെയല്ലേ നടക്കുന്നത്. ഞങ്ങൾ അന്നും ഇന്നും അവളോടൊപ്പം തന്നെയാണ്. ‘Love you to moon and back’ എന്ന് എഴുതിയ കപ്പിൽ ഞാൻ വെള്ളം കുടിച്ചത് യാദൃശ്ചികമാണ്. അത് അവൾ അങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു എന്ന് അറിഞ്ഞിട്ടല്ല. ഞാൻ ആ കപ്പിൽ വെള്ളം കുടിക്കുന്നു, അപ്പോൾ മാധ്യമപ്രവർത്തകർ ഫോട്ടോ എടുത്തു. അത് തികച്ചും യാദൃശ്ചികമാണ്’ -അദ്ദേഹം പറഞ്ഞു.