'ട്രംപിന്‍റെ നൊബേൽ സമ്മാനം തടഞ്ഞത് ഞാൻ, എന്‍റെ പ്രാര്‍ഥനയുടെ ശക്തികൊണ്ടാണ് പുരസ്കാരം ലഭിക്കാതിരുന്നത്'; അവകാശവാദവുമായി പാസ്റ്റര്‍ കെ.എ പോൾ

ഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന അവകാശവാദവുമായി പാസ്റ്റർ കെ എ പോൾ. നൊബേല്‍ കമ്മിറ്റിക്ക് താന്‍ കത്തെഴുതിയിരുന്നു. ഇതുപ്രകാരമാണ് ട്രംപിനെ അന്തിമ ലിസ്റ്റില്‍ നിന്ന് സമിതി ഒഴിവാക്കിയത്. ട്രംപ് അനുകൂലികള്‍ കുത്തിയിരുന്ന് പ്രാര്‍ഥിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്നത് തന്‍റെ പ്രാർഥനയുടെ ശക്തി കൊണ്ടാണെന്നും പോള്‍ പറയുന്നു.
ട്രംപ് ഒരു സ്വയംപൊങ്ങിയാണെന്നും നോമിനേഷനായി ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കിയെന്നും പോൾ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, ഇറാനിലെയുള്‍പ്പടെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിനെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു എന്നിങ്ങനെ ഏഴ് കാര്യങ്ങളാണ് ട്രംപിന് നൊബേല്‍ കൊടുക്കരുതെന്ന് പറയാന്‍ താന്‍ ചൂണ്ടിക്കാട്ടിയതെന്നും പോള്‍ വ്യക്തമാക്കുന്നു.
2000ത്തിന്‍റെ തുടക്കത്തില്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ തരാമെന്ന് സമിതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ അത് സന്തോഷപൂര്‍വം നിരസിക്കുകയുമായിരുന്നുവെന്നും പോള്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന തനിക്ക് നല്‍കാമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും അതും വേണ്ടെന്ന് വെച്ചുവെന്ന് പോൾ പറഞ്ഞു. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ആഗസ്ത് 25നകം തൂക്കിലേറ്റുമെന്ന് പ്രവചനം നടത്തിയതും കെ.എ പോൾ ആയിരുന്നു. ഇത് വിവാദത്തിന് കാരണമായിരുന്നു.