"ഞാൻ സ്ത്രീകൾക്ക് വേണ്ടി പോരാടിയ ആൾ, സ്ത്രീത്വത്തെ അപമാനിച്ചെന്ന വാദം നിലനിൽക്കില്ല"; ജാമ്യത്തിൽ പ്രതികരിച്ച് ഷാജഹാൻ

സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണക്കേസിൽ താൻ നിരപരാധിയെന്ന് കെ.എം. ഷാജഹാൻ. എറണാകുളം സിജെഎം കോടതി കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷാജഹാൻ. സ്ത്രീ പീഡന കേസുകളിൽ ഇരകൾക്ക് വേണ്ടി പോരാടിയിട്ടുള്ള ആളാണ് താനെന്ന് ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം ഒരിടത്തും നിലനിൽക്കില്ല. അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് ചുമത്തിയതെന്ന് തെളിഞ്ഞു കഴിഞ്ഞു. ഭീഷണിപ്പെടുത്തി വീഴ്ത്താൻ കഴിയില്ല. വസ്തുനിഷ്ഠം ആയിട്ടുള്ള തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളൂ. എൻറെ വാദങ്ങൾ അംഗീകരിച്ചതിൽ സന്തോഷമെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു.
അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത്, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബൗണ്ടും രണ്ടു പേർ ആൾ ജാമ്യവും എന്നീ ഉപാധികളോടെയാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയിൽ കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ഷാജഹനെതിരെ കേസ് എടുത്ത് മൂന്ന് മണിക്കൂർ കൊണ്ട് അറസ്റ്റ് നടത്തി. ചെങ്ങമനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്ത്. മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തി. ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. എസ്ഐടി ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.