'മനുഷ്യക്കടത്തും മതപരിവർത്തനവും നടന്നു'; കന്യാസ്ത്രീകൾക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് ബജ്റംഗ്ദൾ അഭിഭാഷകൻ

റായ്പൂര്‍: ഛത്തിസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് ബജ്റംഗ്ദൾ അഭിഭാഷകൻ നീരജ് സിങ് റാത്തോഡ് പറഞ്ഞു. മനുഷ്യകടത്തിനും മതപരിവർത്തനത്തിനും കന്യാസ്ത്രീകൾക്കെതിരെ കൃത്യമായ തെളിവുണ്ട്. കന്യാസ്ത്രീകൾക്ക് എന്‍ഐഎ കോടതിയെ മാത്രമേ സമീപിക്കാൻ പറ്റു എന്ന് നീരജ് സിങ് റാത്തോഡ് പറഞ്ഞു.
അതേസമയം, ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ ജയിലിൽ തുടരുന്നതിൽ സഭാ വിശ്വാസികൾക്കും പൊതു സമൂഹത്തിനും ആശങ്കയും വേദനയുമുണ്ട്... ഇക്കാര്യത്തിൽ ക്രിയാത്മകവും പ്രായോഗികവുമായ നടപടികൾ സ്വീകരിച്ച് ആൾക്കൂട്ട വിചാരണ നടത്തിയവരെ ശിക്ഷിക്കണമെന്നുംപ്രധാനമന്ത്രിയെ നേരിട്ട് ഇക്കാര്യം അറിയിക്കണമെന്നും റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.
സഭാ ആസ്ഥാനത്തെത്തിയ ബി.ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ച് ബിഷപ്പ് അവശ്യമുന്നയിച്ചത്. ബി.ജെ.പിയും കേന്ദ്ര സർക്കാരും സ്വീകരിച്ച അനുകൂല നിലപാടുകൾ രാജീവ് ചന്ദ്രശേഖർ സഭാ നേതൃത്വത്തെ അറിയിച്ചു.