വീടുകള്‍ തകര്‍ത്തു, പാലായനം ചെയ്യാൻ നിർബന്ധിതരാകുന്നു, ഒഡീഷയിലെ ക്രിസ്ത്യാനികൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ വർധിക്കുന്നു
Jun 17, 2025, 08:03 IST

ഒഡീഷ: ക്രൈസ്തവ വിരുദ്ധ കലാപത്തിലൂടെ അനേകരുടെ ജീവനെടുത്ത കന്ധമാല്‍ സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ക്രൈസ്തവര്‍ ഇപ്പോഴും ഭീഷണി നേരിടുന്നു.
ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ നിരവധി ആദിവാസി ക്രിസ്ത്യൻ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയും ബന്ധുഗാവ് ഗ്രാമത്തിലെ അംസദ ഗ്രാമപഞ്ചായത്തിൽ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുകയും ചെയ്തതായി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമമായ കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്ത് വന്‍ ജനക്കൂട്ടം ക്രൈസ്തവരുടെ വീടുകൾ ആക്രമിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും വധശ്രമം നടത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള ഇരകള്‍ അടുത്തുള്ള വനത്തിൽ അഭയം തേടാൻ നിർബന്ധിതരായി. പോലീസ് സഹായത്തോടെയാണ് ക്രൈസ്തവരെ ഒരു പ്രാദേശിക പാസ്റ്ററുടെ വീട്ടിലേക്ക് മാറ്റിയത്.