സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും . 9 മണിയോടെ ആയിരിക്കും ഹൃദയം കൊണ്ടു പോവുക.
മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ . നാല് ദിവസം മുമ്പായിരുന്നു കിംസ് ആശുപത്രിയിൽ കൊണ്ടുവന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്‍റെ (25 വയസ്) ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നല്‍കും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തരവകുപ്പിന്‍റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നു.