മദ്യത്തിൽ ലഹരി കലർത്തി പീഡനം, നഗ്നദൃശ്യങ്ങൾ കുടുംബത്തിന് അയച്ചുകൊടുത്തു; പെൺവാണിഭ സംഘത്തിന് പിന്നിൽ വൻ ഗുണ്ടാശൃംഖലയെന്ന് സൂചന
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പണം നല്‍കിയ ശേഷം ദുബൈയിലെ ഫ്‌ലാറ്റില്‍ എത്തിക്കുകയും മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി കുടിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിക്കാരിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
നിലവില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ രണ്ടു പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കേസില്‍ ഇതുവരെ സിന്ധു, അലീന, മഞ്ജിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നും പരാതിയില്‍ പറയുന്നു. പണം നല്‍കിയ ശേഷം ദുബൈയിലെ ഫ്‌ലാറ്റില്‍ എത്തിച്ചു. തുടര്‍ന്ന് പാസ്‌പോര്‍ട്ടും പണവും തട്ടിയെടുത്തു. വിസിറ്റിങ് വിസയിലാണ് ദുബൈയില്‍ എത്തിച്ചത്.
തുടര്‍ന്ന് മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി കുടിപ്പിച്ചു. മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തെന്നും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ രഹസ്യമൊഴിയില്‍ പറയുന്നു.
അലീനയ്ക്ക് ഗുണ്ടാ ബന്ധങ്ങള്‍ ഉണ്ട്. അതിനാല്‍ ഗുണ്ടാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. റാക്കറ്റ് ഗുണ്ടകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അലിന അടക്കമുള്ളവര്‍ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റിലായത്. ഫാഷന്‍ ഷോ നടത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചാണ് അലീന പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്.
തെരഞ്ഞെടുക്കുന്ന മോഡലുകള്‍ക്ക് ദുബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫാഷന്‍ ഷോയില്‍ റാമ്പ് വാക്കില്‍ പങ്കെടുക്കാന്‍ സുവര്‍ണാവസരം ലഭിക്കുമെന്ന് പറഞ്ഞു കൊണ്ടുള്ള അലീനയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.