സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് സിപിഎമ്മിന്റെ തൊഴിൽ വിലക്ക്, പ്രതികാര നടപടി നേരിട്ടത് പാറങ്ങോട് കോളനിയിലെ ലക്ഷ്മി
കണ്ണൂർ: സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാതിരുന്നതിന് ആദിവാസി സ്ത്രീക്ക് തൊഴിൽ വിലക്ക്. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ നിലപാടിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിനാണ് പ്രതികാരമായാണ് നടപടി. തൊഴിലുറപ്പ് ജോലിക്കെത്തിയ പാറങ്ങോട് ആദിവാസി കോളനിയിലെ ലക്ഷ്മിയെ ആണ് തിരിച്ചയച്ചത്.
ഇ.പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഖമില്ലാതിരുന്നതിനാൽ ലക്ഷ്മി സമരത്തിന് പോയില്ല. ലക്ഷ്മിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ട്. അസുഖമായതിനാൽ രണ്ടുദിവസം ജോലിക്കും പോയിരുന്നില്ല.
അതിനുശേഷം ഇന്നലെ വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം ജോലി ചെയ്താൽ മതിയെന്ന് അറിയിച്ചത്.