'ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ, സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ആരോപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണ് നടപ്പാക്കിയതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്‌മെന്റാണ് വന്നതെന്നും കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണെന്നും എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ഇത് തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്ന് ധനനമന്ത്രി വ്യക്തമാക്കി.