കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം, മാറ്റം ആരംഭിച്ചു, ദിശ വ്യക്തമാണ്, ബിജെപിയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണ്- രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻഡിഎയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. അവ വെളിവാക്കുന്നത് ഒരു മുന്നേറ്റത്തെയാണ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമാണ് വർദ്ധിച്ചത് — 2020-ലെ 11.4 ശതമാനത്തിൽ നിന്ന് 2025-ൽ അത് 26.9 ശതമാനമായി ഉയർന്നു. അതായത്, വെറും അഞ്ച് വർഷം കൊണ്ട് 15.5 ശതമാനത്തിൻ്റെ വർദ്ധന.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ വളർച്ച കൈവരിക്കുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന എൻ്റെ നിലപാട് ശരിയെന്ന് തെളിയിക്കുകയാണ് ഈ പുതിയ കണക്കുകൾ. സിപിഎമ്മിൻ്റെയും കോൺഗ്രസ്സിൻ്റെയും അഴിമതിയുടെയും, വിവാദത്തിൻ്റെയും, രാഷ്ട്രീയത്തിൽ മനംമടുത്ത് ബിജെപി/എൻഡിഎയുടെ വികസത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും, പ്രവർത്തനമികവിൻ്റെയും രാഷ്ട്രീയത്തിനൊപ്പം ചുടവട് വച്ച് തുടങ്ങുകയാണ് മലയാളികൾ.
ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു കഴിഞ്ഞു.