ലഹരിയ്ക്കെതിരെ ആർജവത്തോടെ നടപടിയെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ആർജവത്തോടെ നടപടികളെടുക്കുന്ന സർക്കാരുണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ. കേരള കത്തോലിക്കാ സഭയുടെ മദ്യ- ലഹരി വിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി തയാറാക്കിയ സർക്കുലറിലാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനം മദ്യശാലകളുടെ പ്രളയത്തിലാണ്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകിയതിനെ മദ്യവിരുദ്ധ കമ്മീഷൻ അപലപിച്ചു.
ആയിരത്തിലധികം ബാറുകൾ, 337 ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ, 5071 കള്ളുഷാപ്പുകൾ എന്നിവ സംസ്ഥാനത്താകെയുണ്ട്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകി. എല്ലാ സമുദായ, ഭക്തസംഘടനകളും മദ്യ- ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരേ രംഗത്തി റങ്ങണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.
എട്ടിന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കു ന്നതിന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും വൈസ് ചെയർമാൻ ബിഷപ്പ് മാർ അലക്സ് താരമംഗലവും ചേർന്നാണു സർക്കുലർ തയാറാക്കിയത്.