ദൈവവിളി എന്നത് ഒരു കൂട്ടം നിയമങ്ങളല്ല, മറിച്ച് ദൈവത്തോടുള്ള സ്നേഹത്തിന്റെ സാഹസികതയാണ്: ലെയോ പതിനാലാമൻ പാപ്പ

അഗസ്റ്റീനിയൻ ക്രമത്തിന്റെ ജനറൽ ചാപ്റ്ററിലെ അംഗങ്ങളെ സ്വീകരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അവരോടൊത്തുള്ള നിമിഷങ്ങൾ ‘സ്വന്തം വീട്ടിലെത്തിയ’ അനുഭവം നൽകുന്നുവെന്ന് പാപ്പ പറഞ്ഞു.
പ്രസംഗത്തിന്റെ തുടക്കത്തിൽ, പരിശുദ്ധ പിതാവ് മുൻ ജനറലായിരുന്ന ഫാ. അലജാൻഡ്രോ മോറലിന് അദ്ദേഹം വർഷങ്ങളായി നൽകിയ സേവനത്തിന് നന്ദി രേഖപ്പെടുത്തി. ഒപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രിയർ ജനറൽ ഫാ. ജോസഫ് ഫാരെലിന് ഊഷ്മളമായ സ്വാഗതം നൽകുകയും ചെയ്തു.
വിശ്വാസ യാത്രയിലെ ആന്തരികതയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ അഗസ്തീനിയൻ വൈദികരെ ഓർമ്മിപ്പിച്ചു. “ഈ ആന്തരികത നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള രക്ഷപ്പെടലല്ല. മറിച്ച് കൂടുതൽ തീക്ഷണതയോടെ നമ്മുടെ ദൗത്യം നിർവഹിക്കാനുള്ള ഒരു തിരിച്ചറിവാണ്. ദൈവവിളി എന്നത് ഒരു കൂട്ടം നിയമങ്ങളല്ല, മറിച്ച് ദൈവത്തോടുള്ള സ്നേഹത്തിന്റെ സാഹസികതയാണ്,” പാപ്പ കൂട്ടിച്ചേർത്തു.