ഗോവ എ.എ.പിയിൽ കൂട്ടരാജി: ദേശീയ നേതൃത്വം ഞെട്ടലിൽ; അരവിന്ദ് കെജ്രിവാളുമായി അതിഷി ചർച്ച നടത്തി
ഡൽഹി : ഗോവയിൽ നേതാക്കളുടെ കൂട്ടരാജി ആം ആദ്മി പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല , തീരുമാനങ്ങൾ നേതൃത്വത്തിൽ നിന്നും വരുന്നതാണെന്നും കൂടിയാലോചനകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഗോവ ഘടകം മുൻ അദ്ധ്യക്ഷൻ അമിത് പല്ലേക്കർ , അദ്ധ്യക്ഷൻ്റെ ചുമതല വഹിച്ച ശ്രീകൃഷ്ണ പരബ് എന്നിവരടക്കം ആറ് നേതാക്കളും അവരുടെ അനുയായികളും പാർട്ടി വിട്ടത്.
നേതാക്കളുടെ രാജി , ഗോവ ഘടകത്തിൻ്റെ പുനസംഘടന എന്നീ വിഷയങ്ങൾ ഇനി ചേരുന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യും . ഗോവയിലെ നേതാക്കളുടെ രാജി സംബന്ധിച്ച് പ്രാഥമിക ആശയ വിനിമയം മാത്രമാണ് പാർട്ടിക്കുള്ളിൽ നടന്നത്. ഗോവയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 42 സീറ്റിൽ ആം ആദ്മി പാർട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത് .
ഡൽഹിയും പഞ്ചാബും കഴിഞ്ഞാൽ ആം ആദ്മി പാർട്ടിക്ക് സജീവമായ സംസ്ഥാന ഘടകമുള്ള സംസ്ഥാനമാണ് ഗോവ . അതുകൊണ്ട് തന്നെ ഗോവയിലെ സംഭവ വികാസങ്ങളെ പാർട്ടി നേതൃത്വം ഗൗരവമായാണ് കാണുന്നത് .
അതിഷി അടക്കമുള്ള മുതിർന്ന നേതാക്കൾ ഉടൻ സംസ്ഥാനത്ത് എത്തി പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടത്തുമെന്നാണ് വിവരം .