കംബോഡിയയിലെ ഖമർ റൂഷ് ഭരണകൂടത്തിന്റെ വംശഹത്യാ ഇടങ്ങൾ ഇനി യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ

1975 ൽ കംബോഡിയയിൽ അധികാരത്തിൽവന്ന ഖമർ റൂഷ് ഭരണകൂടത്തിന്റെ കൊടിയ അക്രമത്തിന്റെയും പീഡനത്തിന്റെയും കാലം. രാജ്യത്തെ കുരുതിക്കളമാക്കിയ നാലുവർഷത്തെ ഭരണത്തിനിടയ്ക്ക് കംബോഡിയയ്ക്കു നഷ്ടമായത് 20 ലക്ഷത്തോളം ജനങ്ങളെയാണ്. ഖമർ റൂഷ് ഭരണകൂടം പീഡനങ്ങൾക്കും വധശിക്ഷയ്ക്കും പ്രധാനമായി ഉപയോഗിച്ചിരുന്ന മൂന്നു സ്ഥലങ്ങൾ യുനെസ്കോ ഇപ്പോൾ ലോകപൈതൃക പട്ടികയിൽ ചേർത്തിരിക്കുകയാണ്.
പാരീസിൽ നടന്ന 47-ാമത് ലോകപൈതൃക സമിതിയുടെ സമ്മേളനത്തിൽ വച്ചാണ് യു എൻ സാംസ്കാരിക ഏജൻസി ഈ മൂന്നു സ്ഥലങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഖമർ റൂഷ് സർക്കാർ അധികാരത്തിൽ വന്നതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ, മനുഷ്യരാശിക്കു പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന സ്ഥലങ്ങളാണുള്ളത്. അതിൽ ചൈനയിലെ വൻമതിൽ, ഈജിപ്തിലെ ഗിസയിലെ പിരമിഡുകൾ, ഇന്ത്യയിലെ താജ്മഹൽ, കംബോഡിയയിലെ അങ്കോർ പുരാവസ്തു സമുച്ചയം എന്നിവ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച പട്ടികപ്പെടുത്തിയ മൂന്നു സ്ഥലങ്ങളിൽ രണ്ട് കുപ്രസിദ്ധ ജയിലുകളും ഹോളിവുഡ് ചിത്രമായ ‘ദി കില്ലിംഗ് ഫീൽഡ്സി’ൽ അനശ്വരമാക്കിയ ഒരു വധശിക്ഷാസ്ഥലവും ഉൾപ്പെടുന്നുണ്ട്. തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ടുവോൾ സ്ലെങ് വംശഹത്യ മ്യൂസിയം ഒരു സ്കൂൾ ആയിരുന്നു. ഖെമർ റൂഷ് ഒരു ജയിലായി ഉപയോഗിച്ചിരുന്ന ഇടമാണിത്. ഇത് എസ്-21 എന്നറിയപ്പെടുന്നു. ഏകദേശം 15,000 പേർ അവിടെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇത് എസ്-21 എന്നറിയപ്പെടുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരി മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്മ്യൂണിസത്തിൽ ആകൃഷ്ടരായ ഒരുവിഭാഗം ആളുകളാണ് 1970 കളിൽ കംബോഡിയയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ ഖമർ റൂഷ് പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്.
വംശഹത്യയ്ക്കു പുറമെ, ആളുകളെ പട്ടിണിക്കിട്ടും അധികജോലി ചെയ്യിപ്പിച്ചുമൊക്കെയാണ് ഭരണകൂടം ക്രൂരത ചെയ്തിരുന്നതെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ഓരോ അഞ്ചു ദിവസത്തിലും ഒരാളെ എന്ന രീതിയിൽ ഇത്തരത്തിൽ കൊലചെയ്തുവെന്നാണ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നാലുവർഷത്തിനുള്ളിൽ 20 ലക്ഷത്തോളം ആളുകളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഇത് കംബോഡിയയിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നു വരും. പിന്നീട്, 1979 ൽ വിയറ്റ്‌നാം പട്ടാളത്തിന്റെ സഹായത്തോടെ ഖമർ റൂഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു.