തദ്ദേശത്തിലെ നേട്ടം നിയമസഭയിലേക്കും? മണ്ഡലം തിരിച്ചുള്ള വോട്ടുകണക്കിലും യുഡിഎഫ് മുന്നിലെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം യുഡിഎഫിന് നൽകിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. വോട്ടുകണക്കുകൾ പരിശോധിക്കുമ്പോൾ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്നേറ്റം നടത്താനായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടുകണക്കുകൾ പരിശോധിച്ചാൽ യുഡിഎഫിന് 80 സീറ്റിൽ ഭൂരിപക്ഷം ഉള്ളതായി കാണാൻ സാധിക്കും.
എൽഡിഎഫിന് 58 സീറ്റുകളിലാണ് ഭൂരിപക്ഷം കാണാൻ കഴിഞ്ഞത്. എൻഡിഎ രണ്ടു മണ്ഡലങ്ങളിൽ മുന്നിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്ന നിയമസഭാ സീറ്റ് കണക്കുകളനുസരിച്ചാണ് ഈ വിലയിരുത്തൽ.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളെ അതാത് നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലേക്ക് മാറ്റിയാണ് പ്രമുഖ മാധ്യമങ്ങൾ കണക്കെടുപ്പ് നടത്തിയത്. മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് ശക്തമായ മുൻതൂക്കം ഉള്ളത്.
കോഴിക്കോട് ജില്ലയിലും യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിനാണ് നേട്ടം. കണ്ണൂരിൽ ഒരു സീറ്റിലാണ് ഇടത് സഖ്യം മുന്നിൽ. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ബിജെപിക്കു ഭൂരിപക്ഷമുള്ളത്.ലോക്സഭാംഗമുള്ള തൃശൂരിലാകട്ടെ ബിജെപിക്ക് ഒരു മണ്ഡലത്തിൽ പോലും മുൻതൂക്കം ഇല്ലതാനും.