കര്‍ത്താവുമായുള്ള സൗഹൃദം പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറ: ലിയോ പാപ്പ

 
LEO 1

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്‌മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ.   ഈ സൗഹൃദം, പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന ‘യേസ്’ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു.

സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി, റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍, വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

‘ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്ന് വിളിച്ചിരിക്കുന്നു’ എന്നതായിരുന്നു വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച പരിപാടിയുടെ പ്രമേയം. ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ ലാസാരോ യു ഹ്യൂങ്-സിക്കും സന്നിഹിതനായിരുന്നു. ‘നിശബ്ദതയിലും വിവേകത്തോടെയും’ നടത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് പാപ്പ നന്ദി പറഞ്ഞു.

ക്രിസ്തുവിന്റെ സ്‌നേഹിതനാകുക എന്നതിനര്‍ത്ഥം കഴിവുകളില്‍ മാത്രമല്ല, ബന്ധങ്ങളിലും രൂപപ്പെടുക എന്നാണെന്ന് പാപ്പ പറഞ്ഞു.  വൈദിക രൂപീകരണം ആശയങ്ങളുടെ സമ്പാദനത്തിലേക്ക് ചുരുക്കാന്‍ കഴിയില്ല. മറിച്ച് ഹൃദയം, ബുദ്ധി, സ്വാതന്ത്ര്യം എന്നിവ അടങ്ങുന്ന സമഗ്രമായ വ്യക്തിത്വത്തെ നല്ല ഇടയന്റെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുത്തുന്ന കര്‍ത്താവുമായുള്ള പരിചയത്തിന്റെ ഒരു യാത്രയാണത്.

ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ ജീവിക്കുകയും അവന്റെ ആത്മാവിനാല്‍ നിറയുകയും ചെയ്തവര്‍ക്ക് മാത്രമേ ആധികാരികതയോടെ സുവിശേഷം പ്രഘോഷിക്കുവാനും, അനുകമ്പയോടെ സമാശ്വസിപ്പിക്കാനും, ജ്ഞാനത്താല്‍ നയിക്കാനും കഴിയൂ. ഇതിന് ശ്രദ്ധാപൂര്‍വമായ ശ്രവണവും ധ്യാനവും, സമ്പന്നവും ക്രമീകൃതവുമായ ഒരു ആന്തരിക ജീവിതവും ആവശ്യമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web