മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

 
KP

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.

കുവൈത്ത് - ഇറാഖ് യുദ്ധത്തിൽ കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതാണ് കെ.പി. ഉണ്ണികൃഷ്ണൻ്റെ രാഷ്‌ട്രീയ ജീവിതത്തിലെ തിളക്കമുള്ള അധ്യായം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1959ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു.

1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായി. നീണ്ട 25 വർഷം വടകര എംപിയായി പ്രവർത്തിച്ചു. 1989ൽ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, കമ്മ്യൂണിക്കേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെയും, ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിക്കെതിരെയും നിലപാടെടുത്ത ദേശീയ നേതാവാണ് അദ്ദേഹം. മാതൃഭൂമി ഡൽഹി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ ഐക്യരാഷ്ട്രസഭ അടക്കമുളള അന്താരാഷ്ട്രവേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

Tags

Share this story

From Around the Web