വി.ഡി സതീശനെ അഭിനന്ദിച്ചുള്ള ഫ്ലെക്സ് ബോർഡ് കീറി, സിപിഎം ചെലവിൽ പുനഃസ്ഥാപിച്ച് യുഡിഎഫ്
കൊച്ചി: മരട് കൊട്ടാരം ജങ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് നശിപ്പിച്ച സംഭവം വിവാദമായതിനെത്തുടർന്ന്, സിപിഎമ്മിന്റെ ചെലവിൽ തന്നെ പുതിയ ബോർഡ് സ്ഥാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി. പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് മെയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും മരട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്നു നടന്ന ചർച്ചകളിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫ്ലെക്സ് ബോർഡ് വീണ്ടും സ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ വ്യക്തമാക്കി. സിപിഎം പ്രാദേശിക നേതാക്കൾ ഇതിനാവശ്യമായ ചെലവ് വഹിക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.