കിളിമാനൂരിൽ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം; എസ്എച്ച്ഒ ഒളിവിൽ

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് നിർത്താതെ പോയ പാറശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽകുമാർ ഒളിവിൽ. ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ പൊലീസിന് മുമ്പാകെ എത്തിയില്ല. വാഹനാപകടം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടും.
അനിൽകുമാറിന്റെ ഫോൺ സ്വിച്ച് ഓഫാണ്. അനിൽകുമാറിന്റെ സസ്പെൻഷൻ ഉത്തരവ് ഇന്നിറങ്ങും. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കുന്നത്. അനിൽകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ റൂറല്‍ എസ്പി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം. സെപ്റ്റംബർ ഏഴിന് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്.
അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.