"മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, ദിവസേന 12 മണിക്കൂർ പഠനം"; നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ സന്തോഷം പങ്കുവെച്ച് ദീപ്‌നിയ

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയത് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ദീപ്നിയയാണ്. പേരാമ്പ്രാ ആവള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ദീപ്നിയ അഖിലേന്ത്യാ തലത്തിൽ 109-ാം സ്ഥാനവും സ്വന്തമാക്കി.
ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ദീപ്‌നിയക്ക് ഒന്നാം റാങ്ക് ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് അധ്യാപകരായ മാതാപിതാക്കൾ. ഒരു വർഷം പൂർണമായും പഠനത്തിനായി മാറ്റിവെച്ചാണ് ദീപ്നിയ തന്റെ സ്വപ്നം നേടിയെടുത്തത്. മൊബൈൽ ഫോൺ ഉപയോഗം പൂർണമായി ഒഴിവാക്കി ദിവസേന 12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചെന്നും ദീപ്നിയ പറഞ്ഞു.
പേരാമ്പ്ര ആവള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ പള്ളിക്കൽ മിത്തൽ ദിനേശൻ മാസ്റ്റരുടെയും അതേ സ്കൂളിലെ അധ്യാപിക ബിജി ടീച്ചറുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ദീപ്നിയ. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ മലയാളം മീഡിയത്തിൽ പഠിച്ചയാളാണ് ദീപ്നിയ എന്നത് പൊതുവിദ്യാലയങ്ങൾക്ക് അഭിമാനമാകുന്ന നേട്ടമായാണ് അധ്യാപകരായ മാതാപിതാക്കൾ കാണുന്നത്.
റാങ്ക് ലഭിച്ച വാർത്തയറിഞ്ഞ് അധ്യാപകരും നാട്ടുകാരും അടക്കം നിരവധി പേരാണ് ദീപ്നിയയെ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനുമായി എത്തുന്നത്. വടകര എംപി ഷാഫി പറമ്പിൽ ദീപ്നിയയെ വിഡീയോ കോൾ വഴി അഭിനന്ദനങ്ങൾ അറിയിച്ചു.
പഠനത്തിൽ എന്നപോലെ കലാരംഗത്തും ദീപ്നിയ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്‌സ് ടാലൻ്റ് സെർച്ച് എക്സാമിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയ വിദ്യാർഥിനി കൂടിയാണ് ഈ മിടുക്കി. പരീക്ഷയിൽ റാങ്ക് ലഭിച്ചതോടെ ആഗ്രഹിക്കുന്ന കോളേജിൽ ചേർന്ന് പഠിക്കാമെന്ന സന്തോഷത്തിലാണ് ദീപ്നിയയും കുടുംബവും.