ഭയത്തിന് കീഴ്പ്പെടരുത്, പ്രത്യാശ കൈവിടരുത്; നൈജീരിയൻ വിശ്വാസികൾക്ക് കരുത്തു പകർന്ന് ബിഷപ്പ് മാത്യു കുക്ക
അബുജ: സൊക്കോട്ടോ രൂപതയുടെ കത്തീഡ്രൽ, പാസ്റ്ററൽ സെന്റർ, ബിഷപ്പിന്റെ വസതി എന്നിവ ആക്രമിക്കപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പൂർണമായും വ്യാജമാണെന്ന് രൂപത അറിയിച്ചു. രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സുരക്ഷിതമാണെന്നും അവയുടെ പ്രവർത്തനം തടസമില്ലാതെ നടക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ഭിന്നിപ്പിക്കാൻ തെറ്റായ വിവരങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി നൈജീരിയയിലെ കത്തോലിക്കാ സഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾക്കിടയിൽ ക്രോധവും അനാവശ്യ അക്രമങ്ങളും പടരാൻ ഇത്തരം വ്യാജ വാർത്തകൾ കാരണമാകുമെന്നും അതിനാൽ വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും സഭ അഭ്യർത്ഥിച്ചു.
സൊക്കോട്ടോയിൽ ആക്രമണം നടന്നുവെന്ന വ്യാജ വാർത്തകൾ പ്രചരിച്ചത് കഴിഞ്ഞ ഓശാന ഞായറാഴ്ച ജോസ് നഗരത്തിൽ നടന്ന യഥാർത്ഥ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്. സൊക്കോട്ടോയിൽ നിന്ന് ഏറെ അകലെയുള്ള ജോസിൽ നടന്ന ആ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്ത് തുടരുന്ന അക്രമങ്ങൾക്കിടയിലും പ്രത്യാശ കൈവിടരുതെന്ന് സൊക്കോട്ടോ ബിഷപ്പ് മാത്യു ഹസൻ കുക്ക വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അക്രമങ്ങളെ അപലപിച്ച അദേഹം ഭയത്തിന് കീഴ്പ്പെടാതെ ദൈവത്തിൽ വിശ്വസിച്ച് ഉറച്ചു നിൽക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.