യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, പൈലറ്റും എസ്കോർട്ടും മാത്രം മതി, സുരക്ഷാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി വി ഡി സതീശൻ
തിരുവനന്തപുരം: തന്റെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട കീഴ്‌വഴക്കങ്ങളിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്രകളിൽ അമിതമായ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൈലറ്റും എസ്കോർട്ടും ഒഴികെയുള്ള മറ്റ് അധിക വാഹനങ്ങൾ സുരക്ഷാ വ്യൂഹത്തിൽ നിന്ന് ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പോലീസിനോട് കർശനമായി പറഞ്ഞു. സുരക്ഷാ വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യമെങ്കിലും, പ്രോട്ടോക്കോൾ പ്രകാരം അത് നിർബന്ധമാണെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് മിതമായ സുരക്ഷ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
അധികാരമേൽക്കുന്നതിന് മുൻപ് തന്നെ സാധാരണക്കാരെ പരിഗണിച്ചുകൊണ്ടുള്ള ഈ ശൈലി മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ലളിതമായ ഭരണശൈലിയായിരിക്കും തന്റെ സർക്കാരിന്റേതെന്ന കൃത്യമായ സൂചനയാണ് ഇതിലൂടെ സതീശൻ നൽകുന്നത്.