"ഇന്ത്യയെ ഇല്ലാതാക്കൂ, ട്രംപിനെ കൊല്ലൂ, ഇസ്രയേലിനെ ചുട്ടുകളയൂ!"; അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയ അക്രമി തോക്കിൽ കുറിച്ച വാചകങ്ങൾ പുറത്ത്

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളിസിൽ ഇന്നലെ രാവിലെയുണ്ടായ ക്രൂരമായ വെടിവെപ്പിൽ പൊലിഞ്ഞത് എട്ടും പത്തും വയസ് മാത്രം പ്രായമുള്ള രണ്ട് ജീവനുകളാണ്. കാത്തലിക് സ്കൂളിൽ പ്രാർഥന നടന്നുകൊണ്ടിരിക്കെയായിരുന്നു അക്രമി കുഞ്ഞുങ്ങൾക്ക് നേരെ നിർദയം വെടിയുതിർത്തത്.
23കാരനായ റോബിൻ വെസ്റ്റ്മാനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾക്ക് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും ഒറ്റയ്ക്കായിരുന്നു ആക്രമണമെന്നും പൊലീസ് പറയുന്നു. ഇപ്പോഴിതാ അക്രമിയുടെ തോക്കിൽ എഴുതിയ വാചകങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
"ട്രംപിനെ കൊല്ലുക, ഇന്ത്യയെ ആണാവായുധം വെച്ച് ഇല്ലാതാക്കുക," പല തോക്കുകളിലായി അക്രമി കുറിച്ച വാക്കുകളാണിവ. ഈ മൂന്ന് തോക്കുകൾ ഉപയോഗിച്ച് തന്നെയാണ് അക്രമി സ്കൂളിൽ വെടിവെപ്പ് നടത്തിയതെന്നും അധികൃതർ പറയുന്നു. റോബർട്ട് എന്ന റോബിൻ താനൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പേര് മാറ്റുകയായിരുന്നെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.
റോബിൻ വെസ്റ്റ്മാൻ ഡിലിറ്റ് ചെയ്ത യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് തോക്കിൻ്റെ ദൃശ്യങ്ങളുള്ളത്. "റോബിൻ ഡബ്ല്യു" എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് റോബിൻ വീഡിയോകൾ പങ്കുവെച്ചിരുന്നത്. സൈറ്റ് അഡ്മിനിസ്ട്രേറ്റർമാർ ചാനൽ പിൻവലിക്കുന്നതിന് മുൻപായി രണ്ട് വീഡിയോകളാണ് ഇയാൾ പോസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളിൽ ഒന്നിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും നിറച്ച മാഗസിനുകളുടെയും ഒരു ശേഖരം തന്നെ കാണാം.