കൂട്ട തട്ടിക്കൊണ്ടുപോകലിൽ വിദ്യാർഥികളെ മോചിപ്പിക്കാൻ ‘വലിയ’ മോചനദ്രവ്യം നൽകിയെന്ന റിപ്പോർട്ട് നിഷേധിച്ച് നൈജീരിയ
നവംബറിൽ ഒരു കത്തോലിക്കാ ബോർഡിംഗ് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200-ലധികം വിദ്യാർഥികളെയും ജീവനക്കാരെയും മോചിപ്പിക്കുന്നതിനായി ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിന് ‘വലിയ’ മോചനദ്രവ്യം നൽകിയെന്ന മാധ്യമ റിപ്പോർട്ട് നൈജീരിയൻ സർക്കാർ തള്ളി.
ഇന്റലിജൻസ് സ്രോതസ്സുകളെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി ഉന്നയിച്ച ആരോപണം “പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവും” സുരക്ഷാ സേനയുടെ “പ്രൊഫഷണലിസത്തിനും സമഗ്രതയ്ക്കും എതിരായ അവഹേളനവുമാണ്” എന്ന് മന്ത്രി മുഹമ്മദ് ഇദ്രിസ് വിശേഷിപ്പിച്ചു.
കരാറിന്റെ ഭാഗമായി രണ്ട് ബൊക്കോ ഹറാം കമാൻഡർമാരെ മോചിപ്പിച്ചുവെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. നൈജീരിയയുടെ ചില ഭാഗങ്ങളിൽ വൻ ബിസിനസായ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ വ്യാപകമാണ്. ഇസ്ലാമിക തീവ്രവാദികൾ, കൊള്ളക്കാർ എന്നറിയപ്പെടുന്ന സംഘങ്ങളിലെ അംഗങ്ങൾ, വിഘടനവാദികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പടിഞ്ഞാറൻ സംസ്ഥാനമായ നൈജറിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്കൂളിൽ നിന്നുമാണ് 200 ലധികം വിദ്യാർഥികളെ അക്രമിസംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് മൂന്നാഴ്ചകൾക്ക് ശേഷം വിട്ടയച്ചിരുന്നു.