'ക്രൈസ്തവര്‍ പോഴന്‍മാരെന്ന രീതിയിലാണ് സംസാരിക്കുന്നത്': മുഖ്യമന്ത്രിക്കെതിരെ കത്തോലിക്കാസഭ മുഖപത്രം ദീപിക
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്ന് മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീർക്കാൻ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ല.
ഏതൊക്കെ ശിപാർശകൾ എപ്പോൾ, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.