നിശ്ശബ്ദതയിലൂടെ ദൈവത്തെ കണ്ടെത്തിയ കൊളംബിയൻ സന്ന്യാസി ഡാരിയോ എസ്കോബാർ അന്തരിച്ചു
കൊളംബിയൻ സന്യാസിയായ ഡാരിയോ എസ്കോബാർ മെയ് 18 ന് ലെബനനിൽ വച്ച് അന്തരിച്ചു. കാദിഷ താഴ്‌വരയിൽ പണം, പ്രശസ്തി എന്നിവയ്ക്ക് പകരം സ്വമേധയാ ദാരിദ്ര്യത്തിന്റെയും നിശബ്ദതയുടെയും പ്രാർഥനയുടെയും പാത തിരഞ്ഞെടുത്തതിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഫാദർ ഡാരിയോ മുമ്പ് ഒരു ഫുട്ബോൾ കളിക്കാരനും ദൈവശാസ്ത്ര-മനഃശാസ്ത്ര പ്രൊഫസറുമായിരുന്നു, 1990 ലാണ് അദ്ദേഹം ദൈവവിളി സ്വീകരിച്ച് എല്ലാം ഉപേക്ഷിച്ച് വിശുദ്ധ ചാർബലിന്റെ മാതൃക പിന്തുടർന്ന് ഒരു സന്യാസിയായി ജീവിക്കാൻ ലെബനനിലേക്ക് പോയത്. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, അറബി എന്നീ ഭാഷകൾ അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ വാക്കുകളേക്കാൾ ആഴമേറിയ, നിശബ്ദതയുടെയും പ്രാർഥനയുടെയും ഭാഷയാണ് അദ്ദേഹം തിരഞ്ഞെടുത്തത് .
അദ്ദേഹത്തിന്റെ ദിനചര്യയിൽ 14 മണിക്കൂർ പ്രാർഥന, മൂന്ന് മണിക്കൂർ ജോലി, രണ്ട് മണിക്കൂർ പഠനം, അഞ്ച് മണിക്കൂർ ഉറക്കം എന്നിവ ഉൾപ്പെടുന്നു. അദ്ദേഹം സസ്യാഹാരം മാത്രം കഴിക്കുകയും കഠിനമായ സന്യാസജീവിതം നയിക്കുകയും ചെയ്തു. ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിച്ചിരുന്നില്ല. സെന്റ് പോളിന്റെ സന്യാസ ആശ്രമത്തിൽ ഒരു നിശബ്ദ സന്യാസിയായി ജീവിച്ച അദ്ദേഹം, നിശബ്ദത, ദാരിദ്ര്യം, പ്രാർഥന എന്നിവ തിരഞ്ഞെടുത്തു. വർഷങ്ങളായി, ഇവിടം സന്ദർശിക്കുന്ന തീർഥാടകർക്കും സന്ദർശകർക്കും അദ്ദേഹം പരിചിതമായ മുഖമായിരുന്നു.
മെയ് 20 ന്, വൈകുന്നേരം 4:00 മണിക്ക്, ഖോസായയിലെ വിശുദ്ധ അന്തോണിയുടെ ആശ്രമ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിച്ചു.