വാഗമൺ ചാത്തൻപാറയിൽ തുടർച്ചയായി അപകടങ്ങൾ. സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. സുരക്ഷക്കായി നിർമിച്ചിരിക്കുന്ന മതിലുകൾക്കിടയിലൂടെയാണ് വിനോദ സഞ്ചാരിൾ താഴേക്ക് പതിക്കുന്നത്

വാഗമൺ: വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസമാണ് കൊക്കയിൽ വീണ യുവാവിനെ അതി സാഹസികമായി രക്ഷപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.
നിരവധി വിനോദ സഞ്ചാരികൾ കാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി ഇറങ്ങുന്ന ഈ സ്ഥലത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. സുരക്ഷക്കായി നിർമിച്ചിരിക്കുന്ന മതിലുകൾക്കിടയിലൂടെയാണ് വിനോദ സഞ്ചാരിൾ താഴേക്ക് പതിക്കുന്നതെന്നതിനാൽ ഈ വിടവ് ബാരിക്കേഡുകളോ മതിലുകളോ നിർമിച്ച് അടക്കണമെന്നാണ് ആവശ്യം.
ഇതോടെ താൽക്കാലിക സുരക്ഷാ സംവിധാനം മാത്രം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് തലയൂരുകയായിരുന്നു. ഇത്തരം താൽക്കാലിക സംവിധാനങ്ങൾ ഏറെക്കാലം നിലനിൽക്കില്ലെന്ന ആരോപണമാണ് ഉയരുന്നത്. കുറച്ചു ടാർ വീപ്പകൾ നിരത്തി അതിൽ കയർ കെട്ടിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതുകൊണ്ട് എങ്ങനെ അപകടം തടയാനാകുമെന്നും ചോദ്യം ഉയരുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു.
തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.