തൊഴിലുറപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കി കോൺഗ്രസ് ; തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് കെ സി വേണുഗോപാൽ
ആലപ്പുഴ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ചൊല്ലിയുള്ള കേന്ദ്രസർക്കാർ - പ്രതിപക്ഷ പോരാട്ടം ശക്തമാകുന്നു. പാർലമെൻ്റ് പാസാക്കിയ പുതിയ ബില്ല് തൊഴിലുറപ്പ് പദ്ധതിയെ ബുൾഡോസ് ചെയ്യുന്നതാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടതിൽ നിന്ന് തന്നെ വിഷയത്തിൽ കോൺഗ്രസ് ഒരിഞ്ച് പിന്നോട്ടില്ലെന്ന് വ്യക്തമാണ്.
ഇടത് പാർട്ടികളും വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ സമര രംഗത്താണ്. ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് പദ്ധതി ഏറെ ഉപകാര പ്രദമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല , എന്നാൽ ആ പദ്ധതിയെ ഇഞ്ചിഞ്ചായി ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ സമീപനമെന്നാണ് പ്രതിപക്ഷത്തിൻ്റെ കുറ്റപ്പെടുത്തൽ .
പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധി എന്ന നാമം നീക്കം ചെയ്തതിൽ പോലും കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ നീക്കമെന്നാണ് പ്രതിപക്ഷത്തിൻ്റെ കുറ്റപ്പെടുത്തൽ. കേന്ദ്ര നിലപാട് തുറന്ന് കാട്ടിയുള്ള വൻ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
രാജ് ഭവൻ മാർച്ച് , ജില്ലാ , ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം , ധർണ്ണ , മാർച്ചുകൾ അങ്ങനെ വ്യത്യസ്ത സമര പരിപാടികളാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ നിന്ന് പ്രക്ഷോഭം നയിക്കുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പാർലമെൻ്റ് സമ്മേളനം കഴിഞ്ഞുടൻ തൻ്റെ മണ്ഡലത്തിലെത്തി പാർലമെൻ്റിലെ പോരാട്ടം ജനങ്ങൾക്കിടയിൽ തുടരുമെന്ന് പറഞ്ഞത് വെറും വാക്കല്ലെന്ന് വ്യക്തമാക്കി .
ആലപ്പുഴയിലെ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ ഭാഗത്ത് കെ.സി വേണുഗോപാൽ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് സംസാരിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചെലവഴിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തു.
മണ്ഡലത്തിലെ യാത്രയ്ക്കിടെ തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്തെത്തിയ കെ.സിക്ക് അവർ ഭക്ഷണത്തിൻ്റെ പങ്ക് നൽകി. തൊഴിലാളികളെ കേന്ദ്ര നയം ആശങ്കയിലാക്കിയിരിക്കുകയാണ്. ആശങ്ക പങ്ക് വെച്ച തൊഴിലാളികളോട് അവർക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെ.സി വേണുഗോപാൽ ഉറപ്പ് നൽകി. തൊഴിലുറപ്പ് പദ്ധതി കോൺഗ്രസിൻ്റെ സന്തതിയാണ്. അത് സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും എന്ന് വ്യക്തമാക്കുന്നതാണ് കെ.സി യുടെ നിലപാട് .
തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് സംസാരിച്ച് അവർക്കൊപ്പം കപ്പയും മുളക് ചമന്തിയും കട്ടൻ ചായയും കഴിച്ച കെസി അവരുടെ തൊഴിൽ കവർന്നെടുത്ത് അവരെ പട്ടിണിക്കിടാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും തൊഴിലാളികൾക്കായി സമര രംഗത്തുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.