ബിജെപി സംസ്ഥാന ഘടകത്തിൽ പരാതി: സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു. സംസ്ഥാനത്തെ ഭാരവാഹി പട്ടികയില്‍ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും ആരോപണം

ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതില്‍ അതൃപ്തി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയില്‍ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മുതിര്‍ന്ന നേതാവ് വി മുരളീധരനും അധ്യക്ഷ ചുമതല ഒഴിഞ്ഞ കെ സുരേന്ദ്രനും യോഗത്തില്‍ ക്ഷണമുണ്ടായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കള്‍ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന.
എന്നാല്‍ തൃശ്ശൂരില്‍ നടന്നത് ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ റിപ്പോര്‍ട്ടിംഗ് മാത്രമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഈ മാസം 30 ന് നടക്കുന്ന കോര്‍കമ്മിറ്റിയില്‍ മുഴുവന്‍ നേതാക്കളും പങ്കെടുക്കുമെന്നും ഇന്നലത്തെ യോഗത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചുമതലയിലും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചതില്‍ ബിജെപിയില്‍ കടുത്ത അമര്‍ഷം പുകയുന്നുണ്ട്.