'വർഗീയവാദികൾ ബന്ദിയാക്കിയത് മതേതര ഭരണഘടനയെ'; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ ദീപിക മുഖപ്രസംഗം

 
2222

കൊച്ചി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. മുൻപും സമാന സംഭവങ്ങളുണ്ടായപ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

.' സർക്കാർ സ്ഥാപനങ്ങളിലേക്ക് വർഗീയവൽക്കരണം വ്യാപിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്ക് കുറ്റപത്രവും കേരളത്തിൽ പ്രശംസ പത്രവും കൊടുക്കുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് റയിൽവേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കെട്ടിച്ചമച്ച കേസാണിതെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ പ്രതികരിച്ചു. ദേശ വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും സിബിസിഐ ചൂണ്ടികാട്ടി. പെൺകുട്ടികളുടെ മാതാപിതാക്കളെ ദുർഗിലെത്തിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താനും സഭാ നേതൃത്വം ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ദുർഗ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Tags

Share this story

From Around the Web